Saturday, August 8, 2009

വാൽസല്യം


വല്ലപ്പൊഴുമൊരിക്കൽ, ഒന്നോ രണ്ടൊ മാസം കൂടുമ്പോൾ, ഞായറാഴ്ചകുർബാനക്ക്‌ വലിയ ബസിലിക്ക പള്ളിയിൽ പോകുന്ന പതിവുണ്ട്‌. രണ്ടു മണിക്കൂർ ഡ്രൈവിനിടയിൽ ഇടക്ക്‌ നഗരത്തിന്റെ കണ്ണായ ഭാഗത്തുകൂടെ തന്നെ വേണം പോകാൻ.ലോകത്തിന്റെ ഗതിയെ തന്നെ തിരിച്ചു വിടാൻ മാത്രം അധികാരവും ആൾബലവും കഴിവും പണവും എല്ലാം ഉള്ളവർ ജീവിക്കുന്നത്‌ ഈ ഭാഗത്താണ്‌. എങ്കിലും പലപ്പൊഴും ട്രാഫിക്കിൽ വണ്ടി നിർത്തുമ്പോൾ ഒരു കാഴ്ച കാണാം. കീറിപറിഞ്ഞ വസ്ത്രങ്ങളും അഴുക്കു പുരണ്ട മുഖങ്ങളുമായി നിർവ്വികാരമായ കണ്ണുകളൊടെ നിർത്തുന്ന വണ്ടികളിലെക്ക്‌ കൈ നീട്ടുന്ന മനുഷ്യകോലങ്ങളെ. പലരുടെയും കഴുത്തിലോ കൈയിലോ ഒരു കാർഡ്‌ബോർഡിൽ വിക്രുതമായ അക്ഷരങ്ങളിൽ എഴുതിയിരിക്കും "ഹോമ്‌ലെസ്സ്‌ .. പ്ലീസ്‌ ഹെൽപ്‌".
അങ്ങനെ ഒരു ഞായറാഴ്ച, പുലർച്ചെയുള്ള യാത്രയിൽ, വണ്ടി ട്രാഫിക്കിൽ നിർത്തിയപ്പോഴാണ്‌ അവിചാരിതമായി കണ്ടത്‌. നിരത്തുവക്കിലെ ബെഞ്ചിൽ ഇരുന്നുകൊണ്ടു കാറിലേക്ക്‌ ഉറ്റു നോക്കുന്ന മുഖം! ഉള്ളൊന്ന് ഞെട്ടി. അവൻ തന്നെ. ജട പിടിച്ചതെങ്കിലും ഐറിഷുകാരുടെ ചുവന്ന മുടി. നിർജീവമായ നീല കണ്ണുകൾ. ഒറ്റ നോട്ടത്തിൽ തിരിച്ചറിയാൻ വിഷമമാണ്‌. എങ്കിലും പഴകി നിറം മങ്ങി, മഞ്ഞപ്പു കയറിയ ഒരു പഴയ ഫോട്ടൊയിൽ പലകുറി കണ്ട മുഖം തന്നെ!
--
"അവന്‌ രണ്ടു വയസ്സുള്ളപ്പോൾ പോയതാണ്‌ അമ്മ. ഒന്നിനും ഒരു കുറവും വരുത്തിയിട്ടില്ല. അയൽ വക്കത്തെ കുട്ടികളേക്കാൾ എന്നും ഒരു പടി മുമ്പ്പിലായിരുന്നു അവൻ. എങ്കിലും ..ഐ വിഷ്‌ ഐ ഡിഡ്‌ സംതിംഗ്‌ ഡിഫറെന്റ്‌.."
"ബോബ്‌, കുട്ടികളെ വളർത്തുന്നത്‌ ഒരു ഭാഗ്യപരീക്ഷണമാണ്‌. ഒരു മാനുവലും ഇല്ലാത്ത പണി. ചില കുട്ടികൾക്ക്‌ ഫലിക്കുന്നത്‌ മറ്റു കുട്ടികൾക്ക്‌ ഫലിക്കണമെന്നില്ല." ഞാൻ ബോബിനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
"ചില കുട്ടികൾ വടിപേടിച്ചു നല്ല പിള്ളകളാകുന്നു. മറ്റു ചിലർക്ക്‌ ലാളനയേ പറ്റുന്നുള്ളു." ഒരു തരത്തിൽ ബോബിനെ പറഞ്ഞു വിട്ടു.
കൂടെ ജോലി ചെയ്യുന്ന ആളാണ്‌ റോബെർറ്റ്‌ എന്ന ബോബ്‌. നിറം മങ്ങിയ ഒരു ഫൊട്ടൊയുടെ അകമ്പടിയോടെ ഈ കഥ എത്ര വട്ടം കേട്ടിരിക്കുന്നു.
ഇറാൻ-കാരിയായിരുന്നു ബോബിന്റെ ഭാര്യ. ഈ നാട്‌ പിടിക്കുന്നില്ല എന്നു പല വട്ടം പറയുമായിരുന്നെങ്കിലും ഒരു സുപ്രഭാതത്തിൽ സ്വന്തം കുഞ്ഞിനേയും ഭർത്താവിനേയും ഉപേക്ഷിച്ച്‌ ആ സ്ത്രീ സ്വന്തം നാട്ടിലേക്ക്‌ മടങ്ങിപോയി! വാശി വെച്ച്‌ ബോബ്‌ കുറെ നാളത്തെക്ക്‌ അന്വേഷിക്കാനും പോയില്ല. പിന്നീട്‌ എപ്പൊഴോ അന്വേഷിച്ചപ്പൊഴേക്കും അവർക്കു സ്വന്തനാട്ടിൽ വേറെ കുടുംബമായികഴിഞ്ഞിരുന്നു.
അന്നു മുതൽ കുഞ്ഞിനു അച്ചനും അമ്മയും ആയിരുന്നു ബോബ്‌. ഒന്നിനും ഒരു കുറവും വരുത്താതെ അവനെ പൊന്നു പോലെ നോക്കി. ഒൻപതിലോ പത്തിലോ ആയപ്പൊഴാണ്‌ മകൻ പിടി വഴുതിപോകാൻ തുടങ്ങിയത്‌. അരുതാത്ത കൂട്ട്‌ കൂടി എല്ലാ ദുർന്നടപ്പുകളിലും ചെന്നു ചാടി. പത്തു കഴിഞ്ഞതൊടെ മയക്കുമരുന്നിന്റെ സ്ഥിരം ഉപയോഗമായി. പിന്നെ പിടി കിട്ടിയിട്ടില്ല. ഒന്നു രണ്ടു വട്ടം ബോബ്‌ പരിശ്രമിച്ചു ഡ്രഗ്‌ അഡിക്ഷൻ മാറ്റാൻ ശ്രമിച്ചു. ഹോസ്പിറ്റലിൽനിന്നും ഇറങ്ങി ഒന്നു രണ്ടു മാസത്തെക്ക്‌ നല്ലകുട്ടിയായി നടന്നു. വീണ്ടും പഴയ മട്ടിലേക്കു തന്നെ. പിന്നെ പിന്നെ പതുക്കെ വീട്ടിലും വരാതായി. ആദ്യനാളുകളിൽ ഏറേ നാൾ രാത്രി വൈകുവോളവും കാത്തിരുന്നു, ബോബ്‌. തിരിച്ചു വരാത്ത മകനു വേണ്ടി.
"അവസാനം കേട്ടത്‌ പല പട്ടണത്തിലും കറങ്ങി തിരിച്ചു ഇവിടെ തന്നെ എത്തിയെന്നാണ്‌. ആരോ ഒരിക്കൽ പറഞ്ഞു ഇവിടെ 'പാൻ ഹാന്റ്ലിംഗ്‌(ഭിക്ഷാടനം)' നടത്തുന്നുണ്ടെന്ന്‌... ഞാൻ ഒന്നും വിശ്വസിച്ചിട്ടില്ല" ഒരിക്കൽ ബോബ്‌ പറഞ്ഞു നിർത്തി.
വഴിയരികിൽ മയക്കുമരുന്നിന്‌ അടിമയായി, വ്യർത്ഥമായി പോകുന്ന ഒരു കൗമാരവും യവ്വനവും! ദൂരെ, വഴിക്കണ്ണുമായി കാത്തിരിക്കുന്ന ഒരു പുത്ര വാൽസല്യം!

No comments: