Monday, April 27, 2009

പന്തുകളിയുടെ മനശാസ്ത്രങ്ങൾ



ഏറേ വർഷങ്ങൾക്കു മുമ്പ്‌ അപ്പനു അടിക്കാൻ കഴിയാതെ പോയ ഗോളുകൾ മോനെങ്കിലും അടിക്കട്ടെ എന്നുള്ള ഉള്ളിലിരിപ്പായിരിക്കാം കാരണം. ഏതായാലും സോക്കറിനു പ്രാക്റ്റിസു കൊടുക്കുന്ന സ്ഥലം തേടിപ്പിടിച്ചു പയ്യനെ കൊണ്ടു ചേർത്തു.


പളപളാ മിന്നുന്ന ജെർസ്സിയും, സോക്കർ ക്ലീറ്റ്സും, ഷിൻ ഗാർഡും എല്ലാം മുന്തിയതു തന്നെ വാങ്ങി. ഇനിയിപ്പോ അതിന്റെ പോരായ്മ കൊണ്ടു അടിക്കുന്ന ഗോളിന്റെ എണ്ണം കുറയണ്ട.

ആദ്യ ദിവസത്തെ പ്രാക്റ്റീസിനു, ഓഫീസിൽ നിന്നും അൽപം നേരത്തെ ഇറങ്ങി,സോക്കർ സാമഗ്രികളെല്ലാം ഫിറ്റ്‌ ചെയ്തു ക്രുത്യ സമയത്തു തന്നെ കൊണ്ടെത്തിച്ചു. ഏകദേശം ആറു ആറരയടി പൊക്കമുള്ള ആളാണു കോച്ച്‌. അൽപനേരം കാര്യങ്ങളെല്ലാം വിശദീകരിച്ചു, പന്ത്‌ തട്ടുന്ന പല വിധങ്ങൾ കാണിച്ചുകൊടുത്തു. പിന്നെ കുഞ്ഞുങ്ങളെ രണ്ടു റ്റീമായി തിരിച്ചു കളി തുടങ്ങി. എല്ലാരും പന്തിന്റെ പിറകേ തേനീച്ചക്കൂട്ടം പോലെ ഒരേ നെട്ടൊട്ടം. നമ്മുടെ ഭാവി ഗോളടി വീരൻ മാത്രം കളിക്കളത്തിന്റെ ഒരു വശം മാറി എല്ലാം നിരീക്ഷിച്ചു പടവലത്തിനു ഏറ്റം കുത്തിയ മട്ടു ഒരേ നിൽപ്പാണു. അടുത്ത കാലത്തൊന്നും മെയ്യനക്കാനുള്ള ഒരു ലക്ഷണവും കാണാനില്ല.

അൽപനേരം കളിക്കിടയിൽ എങ്ങനെയോ വഴി തെറ്റി പന്ത്‌ അതിലേ ഉരുണ്ടുവരവായി. മമ്മദ്‌ മലക്കുപോയില്ലേൽ മല ഇങ്ങൊട്ടു വരുമെന്ന പറഞ്ഞ പോലേ പന്ത്‌ പയ്യനെ തേടി നേരേ കാൽചുവട്ടിലേക്കു. ശരി, ഇപ്പൊഴെങ്കിലും കളി തുടങ്ങുമെന്നു കരുതി ആകാംക്ഷയോടെ നോക്കി. ഏതായാലും പുള്ളി പന്തൊന്നു തടുത്തിട്ടു! തടുത്ത പാടെ പാഞ്ഞു വരുന്നു എതിർ റ്റീമിലെ മറ്റൊരുവൻ. ഇതാ എടുത്തൊ എന്ന മട്ടിൽ, ദാനവീരനായ കർണന്റെ കണക്കു, നമ്മുടെ കക്ഷി വഴി മാറി നിന്നു മറ്റേ പയ്യനു സൗകര്യമാക്കി കൊടുത്തു. കളി അവസാനിക്കുമ്പോൾ പതിനഞ്ചു മിനിറ്റിനിടയിൽ പന്തു തൊട്ടതു ഒറ്റ തവണ!

വൈകിട്ടു അനുനയത്തിൽ ചോദിച്ചു. "മോനെ .. പന്തിന്റെ പിറകെ ഓടി ഓടി അടിക്കണ്ടെ? നിന്റെ കയ്യിൽ കിട്ടിയ പന്ത്‌ നീ മറ്റേ റ്റീമുകാരനു വിട്ടുകൊടുത്തതെന്തെ?"

ഉത്തരം റെഡിയായിരുന്നു.

"ഡാഡീ.. ഡാഡിയല്ലേ എപ്പോഴും പറയണതു എല്ലാം ഷെയർ ചെയ്യാൻ.. അതാണു ഞാൻ പന്തു കൊടുത്തതു."

ഒരു നിമിഷം ആലോചിച്ചു. തിരുത്തണോ വേണ്ടയോ?

Monday, April 20, 2009

ഉത്തരത്തിലിരിക്കുന്നത്‌..

പൊരിവെയിലത്തു വയലിൽ വിഷമിച്ചു കിളച്ചുകൊണ്ടിരിക്കുകയായിരുന്ന ഒരു മനുഷ്യൻ. പെട്ടെന്നു അയാളുടെ തൂമ്പാ എന്തോ ഒരു ലോഹകുടത്തിൽ ചെന്നു മുട്ടി. വളരെ പണിപെട്ടു തുറന്നുനോക്കിയപ്പ്പ്പോൾ കണ്ണഞ്ചിപ്പോയി! അമൂല്യമായ ഒരു നിധി! ചുറ്റും നോക്കി. ഭാഗ്യം! ആരും കണ്ടിട്ടില്ല. എന്തു ചെയ്യണം; അയാൾ അൽപനേരം ആലോചിച്ചു. തലയിൽ ഒരു ബുദ്ധി തെളിഞ്ഞു. ദൂരെ മാറി അൽപം മറഞ്ഞുകിടക്കുന്ന, അത്ര വേഗത്തിൽ ആർക്കും കണ്ണെത്താത്ത ഒരിടം അയാൾ കണ്ടെത്തി. തൂമ്പായെടുത്തു ആഴത്തിൽ അവിടെ ഒരു കുഴി കുഴിച്ചു. എന്നിട്ടു നിധിയവിടെ കുഴിച്ചിട്ടിട്ടു അടയാളത്തിനായി ഒരു ഉണക്കകമ്പെടുത്തു മേലെ നാട്ടി.

ബൈബിൾ പറയുന്നു. എന്നിട്ടു അയാൾ സന്തോഷത്തൊടെ പോയി തനിക്കുള്ളതെല്ലാം വിറ്റു കാശു സ്വരൂപിച്ച്‌, ആ വയൽ അതിന്റെ ഉടമസ്ഥനിൽ നിന്നും വാങ്ങി.

രണ്ടേ രണ്ടു വരികളിൽ കോറിയിട്ട വളരെ അർത്ഥവത്തായ ഒരു കൊച്ചു ഉപമയുടെ അൽപം വിസ്തരിച്ചുള്ള വിവരണമാണു മേലേയുള്ളത്‌.

നിധി ഒളിഞ്ഞിരിക്കുന്ന സ്ഥലം വാങ്ങാനായി ആ മനുഷ്യൻ തനിക്കുള്ളതെല്ലാം സന്തോഷത്തോടെ വിറ്റുകളഞ്ഞു. കഥ ദൈവരാജ്യത്തെ കുറിച്ചാണെങ്കിലും നിത്യജീവിതത്തിലെ പല നിധികളും ഇതുപോലെത്തന്നെയല്ലെ?

വില മതിക്കുന്നതും തീവ്രമായി ആഗ്രഹിക്കുന്നതുമായതു നേടാൻ മറ്റു പലതും വിറ്റുകളയേണ്ടതായി തീരും. നമ്മുടെ ആഗ്രഹങ്ങൾ പലതും സഫലീകരിക്കാതെ പോകുന്നെങ്കിൽ, അതിനു കാരണം ഒന്നുകിൽ അവയ്ക്കു തീക്ഷ്ണത പോരാ, അല്ലെങ്കിൽ അവ നേടാനായി മറ്റു പലതും നാം ഉപേക്ഷിക്കാൻ തയ്യാറല്ല എന്നുള്ളതാകാം.

പഴഞ്ചൊല്ല് പഠിപ്പിക്കുന്നതുപോലെ ഉത്തരത്തിലുള്ളതെടുക്കാൻ കക്ഷത്തിലുള്ള പലതും കളഞ്ഞേ ഒക്കൂ..

Sunday, April 12, 2009

ഭാഷകൾ ഉണ്ടാകുന്നത്‌

"നിങ്ങൾ എന്തു പറഞ്ഞു ഇത്ര നേരം?" ഞാൻ ചോദിച്ചു.
"ഓ .. ഞങ്ങൾ ഓരോ ലോകകാര്യം പറഞ്ഞങ്ങനെ ഇരുന്നു". അമ്മയുടെ മറുപടി.

ഞാൻ അൽപനേരം കൂടി അമ്മയുടെ മുഖത്തു നോക്കി ഇനി എന്തെകിലും പറയുമോ എന്നറിയാൻ. ഒന്നുമില്ല.

സംഭവം ഇങ്ങനെയാണു.

നാട്ടിൽനിന്നും കുറച്ചു നാളത്തെക്കു കൂടെ നിൽക്കാൻ വന്നതായിരുന്നു അമ്മ. ഒരിക്കൽ കട കട ശബ്ദമുണ്ടാക്കുന്ന ബോട്ട്‌ കയറി വല്ലാർപ്പാടത്തു പോയതും, ഒരു വൈകുന്നെരം ഐലന്റ്‌ എക്സ്പ്രെസ്സ്‌ കയറി ബാംഗലൂരു പോയതുമൊഴിച്ചാൽ ത്രിശൂരു വിട്ടുള്ള ആദ്യത്തെ യാത്ര.

വന്ന സമയം അത്ര നല്ലതല്ലാതെ പോയി. അസ്തി തുളക്കുന്ന തണുപ്പുകാലം. എതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ അമ്മക്കു മടുത്തു. മലയാളമല്ലാതെ മറ്റു ഭാഷയൊന്നും വശമില്ലാത്തതിനാൽ മോനോടും മരുമോളോടുമല്ലാതേ ആരോടും മിണ്ടാനൊക്കില്ല. കാൽമുട്ടു വരെ മഞ്ഞു വീണു കിടക്കുന്നതുകൊണ്ടു പുറത്തിറങ്ങി നടക്കാനും ഒക്കില്ല. അങ്ങനെ, അമ്മയുടെ വിരസത മാറ്റാനാണു ഒരു ദിവസം ഷോപ്പിംഗ്‌ മാളിലേക്കിറങ്ങിയത്‌. പല നിറത്തിലുള്ള നിയോൺ വിളക്കുകളും തെളിച്ചു നീളത്തിൽ കിടക്കുന്ന കടകൾ. അൽപനേരം മാളിൽ നടന്നു കഴിഞ്ഞപ്പോൾ അമ്മക്കു കാൽ വേദന.

"ഞാനിവിടെ ഇരുന്നൊളാം. നിങ്ങൾ പോയി കറങ്ങി വാ"

മാളിന്റെ ഒരറ്റത്തു വിശ്രമിക്കാൻ നിരയായിട്ടിരുന്ന ബെഞ്ചുകളൊന്നിൽ അമ്മയെ ഇരുത്തി.

ഏകദേശം പത്തു പതിനഞ്ചു മിനിറ്റ്‌ കഴിഞ്ഞു കൈ നിറയെ ഷോപ്പിംഗ്‌ ബാഗുകളുമായി വരുമ്പോൾ അമ്മയതാ സമപ്രായക്കാരി ഒരു സ്ത്രീയോടു നല്ല നാടൻ ഭാഷയിൽ കൈയും കലാശവും കാണിച്ചു ഒരേ സംസാരം. ആ സ്ത്രീയും എന്തോ പറയുന്നു. ഏറെ നാളുകൾക്കു ശേഷം കണ്ടു മുട്ടിയ പഴയ ചങ്ങാതിമാരെ പോലെ രണ്ടു പേരും.

ഞങ്ങളെ കണ്ടപ്പോൾ അമ്മ പറഞ്ഞു.

"ദാ വരുന്നു എന്റെ മക്കൾ. എന്നാ.. പിന്നെ എവിടെങ്കിലും വച്ചു കാണാം"

"ജീ ഫിർ മിലേഗി!' ആ സ്ത്രീ.

ഹ്‌! ഒന്നു കൂടി തിരിഞ്ഞു നോക്കി.

എന്റെ ദൈവമെ ഇവരെന്തു ഭാഷയാണു? ഹിന്ദിയോ? ഇവരു പിന്നെ ഇത്ര നേരം അമ്മയുമായി എങ്ങനെ മിണ്ടി? എനിക്കും ഭാര്യക്കും ആശ്ചര്യം.ഷോപ്പിംഗ്‌ മാളിന്റെ ഇരമ്പലുകൾക്കിടയിൽ, ഒരു വിളക്കുകാലിനടിയിൽ ആശയവിനിമയത്തിനു വേണ്ടി ഉരുത്തിരിഞ്ഞതേതു ഭാഷ?

Wednesday, April 8, 2009

വാഷിങ്ങ്റ്റൻ ചെറി ബ്ലോസ്സം ഫെസ്റ്റിവൽ

വസന്തത്തിന്റെ വരവു വിളിച്ചറിയിച്ച്‌ എല്ലാ വർഷത്തേയും പോലെ 'ചെറി' മരങ്ങളിൽ കുഞ്ഞു പൂക്കളുടെ കൂതുഹലം. കൈയെത്തും ദൂരത്തു ചെറിയ കാറ്റിൽ ഇളകിയാടി തണുപ്പിന്റെ ആലസ്യത്തിൽ നിന്നും നാടിനെ ഉണർത്തുകയാണിവ!.ജപ്പാനും അമേരിക്കൻ ഐക്യനാടുകളും തമ്മിലുള്ള സൗഹ്രുദത്തിന്റെ പ്രതീകമായി 1912ൽ
ജപ്പാൻ സമ്മാനിച്ചതാണീ 3000ത്തോളം വരുന്ന 'ചെറി' മരങ്ങൾ. അന്നു മുതൽ എല്ലാ വർഷവും മുടങ്ങാതെ, ഒബാമയുടെ പിന്നാമ്പുറത്തു, ഒരാഴ്ചകാലത്തെക്കു വിരുന്നു വരുന്നു വെള്ളയുടുപ്പിട്ട ഈ ജാപാനീസ്‌ സുന്ദരികൾ!

Washington Cherry Blossom Festival